ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും അനുവദിക്കും.
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ 20 പേരും എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ചിലരുടെ നില ഗുരുതരമാണ്.
രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. ഇതുവരെ എട്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഉത്തർപ്രദേശ് സ്വദേശികളായ അശോക് കുമാറിനെയും ലോകേഷ് അഗർവാളിനെയും സ്വദേശത്തേക്ക് കൊണ്ടുപോയി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ ചിലത് മൃതദേഹ ഭാഗങ്ങൾ മാത്രമാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തേണ്ടി വരും.






