കണ്ണൂരിലെ ഇടതിന്റെ ഉരുക്ക് കോട്ടയാണ് ധർമ്മടം. രൂപീകരണം മുതൽ ഇന്ന് വരെ ചുവപ്പ് തന്നെയായിരുന്നു ധർമ്മടത്തിന്റെ നിറവും മനവും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന് മുഖ്യമന്ത്രിയെ നൽകിയ മണ്ഡലം. ഇവിടെ ജനിച്ച, ധർമ്മടത്തിന്റെ പുത്രനായ പിണറായി വിജയൻ തന്നെ മൂന്നാം അങ്കത്തിലും ഇടതിനെ നയിക്കുമെന്ന് ഉറപ്പായതോടെ ഇനി ചർച്ചകൾ എതിരാളിയെ ചുറ്റിപ്പറ്റിയാകും. ധർമ്മടത്ത് പിണറായിയെ വീഴ്ത്തുക ഒട്ടും എളുപ്പമല്ലെന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രണ്ടും കൽപ്പിച്ചൊരു പോരാട്ടത്തിന് കോൺഗ്രസ് ഒരുങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന വിഷയം. അങ്ങനെയൊരാളെ തിരഞ്ഞ് ചെന്നാലും അധികം വലിയ ലിസ്റ്റൊന്നും എടുക്കാൻ കോൺഗ്രസിന്റെ കയ്യിൽ കാണില്ല എന്നതിനാൽ സുപരിചിത പേരുകൾ തന്നെയാകും ചർച്ചകളിൽ വരിക.
അക്കൂട്ടത്തിൽ പിണറായിക്കെതിരെ പരീക്ഷിക്കുമെന്ന തരത്തിൽ ഉയർന്ന് കേൾക്കുന്നൊരു പേരാണ് ഷാഫി പറമ്പിൽ എംപിയുടേത്. പിന്നെയുള്ള സുധാകരന് കണ്ണൂരിൽ മത്സരിക്കാനൊരു മോഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് സിറ്റിങ് എംപിമാരെ ഒരുമിച്ച് നിയമസഭയിലേക്ക് പരീക്ഷിക്കാൻ കോൺഗ്രസ് മുതിരുമോ എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വിയോജിപ്പുകളുണ്ട്. അതിനാൽ സുധാകരന്റെ കാര്യത്തിലൊരു തീരുമാനമായാലേ ഷാഫിയുടെ കാര്യവും പറയാനാകൂ. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, എം.കെ. മോഹനൻ, കെ.പി. സാജു തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് തോറ്റ സി രഘുനാഥ് പണ്ടേ പാർട്ടി മാറി ബിജെപിയിലേക്ക് പോയി. അദ്ദേഹത്തെ ഒരുപക്ഷേ ഇത്തവണയും കാണാം, കാവിക്കുപ്പായത്തിലാണെന്ന് മാത്രം. മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ പേരും ബിജെപി പരിഗണനയിലുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടെ അത്ഭുതപൂർവമായ വികസനം മണ്ഡലത്തിൽ നടന്നു എന്ന കാര്യം ആർക്കും നിഷേധിക്കാവുന്നതല്ല. വിദ്യാഭ്യാസ മേഖലയിൽ 194.85 കോടിയുടെയും ആരോഗ്യരംഗത്ത് 83 കോടിയിലധികം രൂപയുടെയും ഐ.ടി. മേഖലയിൽ 6000 കോടി രൂപയുടെയും ടൂറിസം രംഗത്ത് 83 കോടി രൂപയുടേതുൾപ്പടെയുള്ള പദ്ധതികളാണ് മണ്ഡലത്തിൽ നടന്നുവരുന്നത്. ഇത് തന്നെയാണ് ഇടതിന്റെ വജ്രായുധവും. യുഡിഎഫിനെ സംബന്ധിച്ച് നിലവിലെ ചെറിയ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുക എന്നത് മാത്രമാകും പ്രതീക്ഷയ്ക്ക് വക. ഒപ്പം കുറച്ച് കാലങ്ങളായി ബിജെപി ഉയർത്തിക്കൊണ്ട് വരുന്ന വോട്ട് ശതമാനവും തലവേദനയാണ്.






