ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇത്തരത്തിലേക്കുള്ള നീക്കത്തിന് തുടക്കമിടുന്നത്.
പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും. കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതികളും ഭാരമാക്കാനും കരട് നയത്തിൽ നിർദേശമുണ്ട്. അമിതമായ സ്ക്രീൻ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്കായി കൃത്യമായ സ്ക്രീൻ ടൈം പരിധികൾ നിശ്ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കാൾക്ക് മാർഗനിർദേശം നൽകും.






