വയനാട്: പ്രസവം കഴിഞ്ഞു 75 ദിവസത്തിനു ശേഷം യുവതിയുടെ ശരീരത്തിനുള്ളിൽനിന്നും കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിന്റെ ചികിത്സാപ്പിഴവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചു. രക്തസ്രാവം തടയാൻ വച്ച കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ഡോക്ടർമാർക്കെതിരായ ആരോപണം.
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെ ഉള്ളിലെന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടെന്നാണ് യുവതി വെളിപ്പെടുത്തിയത്. പിന്നാലെ വയറുവേദനയും ദുർഗന്ധവും ഉണ്ടായി. 20 ദിവസത്തിനു ശേഷം ആശുപത്രിയിലെത്തി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും ഒന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. ഒപ്പം വെള്ളം കുടിക്കാനും പറഞ്ഞു.
എന്നാൽ വീട്ടിലെത്തിയിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർന്ന് പ്രസവം കഴിഞ്ഞു 75ാം ദിവസം തുണി തനിയെ ശരീരത്തിൽനിന്നു പുറത്തുവന്നെന്നാണ് യുവതി പറയുന്നത്. അതേസമയം, ചികിത്സാപ്പിഴവാണ് കാരണമെന്ന് ആരോപിച്ച കുടുംബം മന്ത്രി ഒ.ആർ. കേളുവിനും പൊലീസിലും പരാതി നൽകി.






