കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയിലേക്ക് ഉടന്‍ എത്തിച്ചേരുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ്. അന്വേഷണത്തിന്റെ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ക്രൂരമായ കൊലപാതകമാണ് നടന്നത്. വീട്ടിലെ രണ്ട് വ്യത്യസ്ത മുറികളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും അടക്കം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തുകയാണ്. വീടിന്റെ മുന്‍വശത്തെ വാതില്‍തുറന്നാണ് അക്രമി അകത്തുകയറിയത്. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ജനാല തുറന്നശേഷമാണ് വാതില്‍ തുറന്നതെന്നാണ് നിഗമനം. കൊലപ്പെടുത്താനുള്ളകോടാലി ആയുധം വീട്ടിലെ ഔട്ട്ഹൗസില്നിന്നാണ് പ്രതി കൈക്കലാക്കിയത്. . അമ്മിക്കല്ല് എടുത്തുകൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് ഉപയോഗിച്ചിട്ടില്ല. ഒരുപക്ഷേ, അമ്മിക്കല്ല് ഉപയോഗിച്ച് വാതില്‍ തകര്‍ക്കാനാകും ആദ്യം ശ്രമിച്ചിട്ടുണ്ടാവുക. എന്നാല്‍, അത് ഉപയോഗിച്ചിട്ടില്ലെന്നും വീട്ടിലെ ജോലിക്കാരിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
ഇരട്ടക്കൊലപാതകവും ദമ്പതിമാരുടെ മകന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം നിലവില്‍ പൊലീസിനില്ല. അതേസമയം, ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ സിബിഐയെ ധരിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടന്നത് രാത്രിയാകാനാണ് സാധ്യത. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആര്‍ കാണാതായിട്ടുണ്ട്. കൊലപാതകി ഒരു പ്രൊഫഷണല്‍ അല്ലെന്നാണ് നിഗമനം. കൃത്യത്തില്‍ പ്രൊഫഷണല്‍ സമീപനമില്ല. സാമ്പത്തിക ഇടപാടല്ല കൃത്യത്തിന് കാരണമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
വിജയകുമാറിന്റെ മുന്‍ ജീവനക്കാരനായിരുന്ന അസം സ്വദേശി അമിത്തിനെതിരേ സാമ്പത്തിക തട്ടിപ്പിന് നേരത്തേ കേസെടുത്തിരുന്നതെന്നും എസ്പി വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസമാദ്യം ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. പിന്നീട് ഇയാള്‍ പ്രശ്നങ്ങളുണ്ടാക്കിയതായി വിജയകുമാര്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും വ്യവസായിയുമായ വിജയകുമാര്‍(64), ഭാര്യ മീര(60) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.






