തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികക്കെതിരെ എഐസിസി വക്താവ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ഷമ പ്രതികരിച്ചത്. സംസ്ഥാനത്തെ കോൺഗ്രസിലുള്ള വനിതകൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഷമ ആരോപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒൻപത് സീറ്റുകൾ മാത്രമാണ് വനിതകൾക്ക് നൽകിയതെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു വനിതയ്ക്ക് മാത്രമാണ് അവസരം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ കഴിവുള്ള സ്ത്രീകൾ ഉണ്ടായിട്ടും അവരെ അവഗണിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഷമ മുഹമ്മദ് പറഞ്ഞു. വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇടപെടണമെന്നും ആവശ്യപ്പെടുകയുണ്ടായി. പരാജയ ഭയത്താൽ അല്ല തന്റെ പ്രതികരണമെന്നു പറഞ്ഞ ഷമ, സ്ത്രീകൾക്ക് നീതി ലഭിക്കാത്തതിലാണ് പ്രതിഷേധമെന്നും വ്യക്തമാക്കി. കണ്ണൂർ മണ്ഡലത്തിൽ ഷമ മുഹമ്മദിനെ സ്ഥാനാർഥിയാക്കുമെന്നായിരുന്നു മുൻപ് ചര്‍ച്ചകൾ. എന്നാൽ പട്ടികയിൽ ടി.ഒ. മോഹനനെയാണ് സ്ഥാനാർഥിയാക്കിയത്. ഇതിന് പിന്നാലെയാണ് ഷമയുടെ പ്രതികരണം പുറത്തുവന്നത്.






