ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ അനിൽ ഉപാധ്യായയ്ക്ക് നാട്ടുകാരുടെ മർദനം. ഷാമിലി നഗരസഭയിലെ 16-ാം വാർഡ് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമാണ് അനിൽ ഉപാധ്യായ. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഇയാളെ വളഞ്ഞ് മർദിക്കുന്നതിന്റെയും കോളറിൽ പിടിച്ച് വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒടുവിൽ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് റോഡും ഡ്രെയിനേജും നിർമിക്കാൻ നഗരസഭ അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി കരാറുകാരൻ നിർമാണം ആരംഭിക്കാനെത്തിയപ്പോൾ, അശാസ്ത്രീയമായ നിർമാണം മൂലം മറ്റ് റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അനിൽ ഉപാധ്യായ പ്രവൃത്തി തടഞ്ഞെന്നാണ് വിവരം. തുടർന്ന് ശനിയാഴ്ച നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച വാർഡിലെ സ്ത്രീകളും പുരുഷന്മാരും നഗരസഭാ ഓഫീസിലെത്തി. നഗരസഭാ അധ്യക്ഷൻ അരവിന്ദ് സംഗലിന്റെ ചേംബറിൽ നാട്ടുകാരും കൗൺസിലറും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. സ്ഥിതി വഷളായതോടെ അനിൽ ഉപാധ്യായ പുറത്തേക്ക് പോയെങ്കിലും പിന്നാലെയെത്തിയ നാട്ടുകാർ ഇയാളെ വളഞ്ഞ് റോഡിൽവച്ച് മർദിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ കൗൺസിലറെ നാട്ടുകാർ വീണ്ടും പിടികൂടി കോളറിൽ പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ പൊലീസെത്തിയാണ് ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് മോചിപ്പിച്ചത്.
സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡ്രെയിനേജ്, റോഡ് നിർമാണ പ്രവർത്തനങ്ങൾ കൗൺസിലർ അനാവശ്യമായി തടസപ്പെടുത്തിയെന്നും പ്രശ്‌നപരിഹാരത്തിനായി എത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും നാട്ടുകാർ പരാതിയിൽ ആരോപിച്ചു.
അതേസമയം, നഗരസഭാ അധ്യക്ഷൻ അരവിന്ദ് സംഗൽ ഗൂഢാലോചന നടത്തി ആളുകളെ ഇളക്കിവിട്ട് തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് അനിൽ ഉപാധ്യായയുടെ ആരോപണം. നഗരസഭാ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ തന്നെ ഒരു സംഘം വളഞ്ഞിട്ട് മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അനിൽ പൊലീസിൽ പരാതി നൽകി.
ഇരുവിഭാഗത്തിന്റെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കോട്വാലി എസ്എച്ച്ഒ ധർമേന്ദ്ര ഗൗതം അറിയിച്ചു. അന്വേഷണത്തിന് ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


