ദുബായ്: ദുബായ് ക്രീക്ക് ഹാർബറിന് സമീപമുള്ള കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിൽ ചെറിയതോതിൽ തീപിടിത്തമുണ്ടായി. വിവരം ലഭിച്ചതോടെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ വിശ്വസിക്കാവൂ എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങൾ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.






