എറണാകുളം: വടക്കൻ പറവൂറിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഷിബുവിനെയും ഉണ്ണികൃഷ്ണൻ മർദിച്ചു. ഷിബു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കി തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. പരിക്കേറ്റ് അബോധാവസ്ഥയിലായ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ ഭാര്യയെ മർദിച്ചതിന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലായിരിക്കെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിന് പിന്നാലെ വീട്ടിൽ നിരന്തരം കലഹം സൃഷ്ടിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.




