തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്താകെ ഡിവൈഎഫ്ഐ പ്രതിഷേധം. മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ചിനിടെ പല സ്ഥലങ്ങളിലും പൊലീസ്– പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ചില ഇടങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വാക്കേറ്റങ്ങളും ഉണ്ടായി. കൊച്ചിയിൽ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ പിന്നീട് അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.
കോഴിക്കോട്ടെ മാർച്ച് ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സച്ചിൻ ദേവ് സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഭരണത്തിൽ എത്തുന്നതിന് മുൻപേ തന്നെ അഴിമതി നടത്തിയ വ്യക്തിയാണ് വിഡി സതീശനെന്ന് അദ്ദേഹം ആരോപിച്ചു. മദ്യക്കരാർ സംബന്ധിച്ചും തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിനെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം കർണാടകയിലെ മദ്യലോബിയുമായി കരാറുണ്ടാക്കിയതായും ആരോപിച്ചു.
വീര്യം കുറഞ്ഞ മദ്യ വിഷയത്തിൽ പ്രതിഷേധം തുടരുമെന്നും ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. സർക്കാർ നിലപാട് തിരുത്തേണ്ട സാഹചര്യം വന്നാൽ അതിനായി കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




