കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനങ്ങളിൽ സർക്കാരിന്റെ നിലപാട് വിമർശിച്ച് ഓർത്തഡോക്സ് സഭ ശക്തമായി രംഗത്തെത്തി. ഭിന്നശേഷി സംവരണത്തിൽ മാനദണ്ഡം പാലിക്കാതെ സർക്കാർ സ്കൂളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി കോട്ടയം ഭദ്രാസനാധിപൻ മൊറൻ യൂഹാനോൻ മാർ ദീയസ്കോറോസ് പ്രതികരിച്ചു.
“സർക്കാർ പറഞ്ഞ സീറ്റുകൾ ഭിന്നശേഷിക്കാർക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്. നിയമപ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്,” അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിലേക്കുള്ള നിയമനങ്ങൾക്കായി പരസ്യം നൽകിയിട്ടുണ്ടെങ്കിലും അനുയോജ്യരായ ഭിന്നശേഷിക്കാർ ലഭ്യമല്ലാത്തത് വലിയ പ്രശ്നമാണ് എന്നും ഭദ്രാസനാധിപൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയേയും അദ്ദേഹം കടുത്തഭാവത്തിൽ വിമർശിച്ചു. “മന്ത്രിയുടെ പ്രസ്താവനകൾ യാഥാർത്ഥ്യങ്ങൾക്കൊത്തതല്ല. അതിൽ ഭീഷണിയുടെ സ്വരം കേൾക്കുന്നു. എന്തിനാണ് അത് വേണ്ടത് എന്ന് മനസ്സിലാകുന്നില്ല,” എന്നും “വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നിന്നും മന്ത്രി ഒഴിവാക്കണം. ഓരോ കാര്യങ്ങളും സംസാരിക്കുന്നതിന് മുമ്പ് മന്ത്രിക്ക് അതിന്റെ ഗൗരവം വിലയിരുത്തേണ്ടതുണ്ട്,” എന്നും മാർ ദീയസ്കോറോസ് കൂട്ടിച്ചേർത്തു.
എൻ എസ് എസ്സിന് ലഭിച്ച കോടതി വിധിയുടെ മാനദണ്ഡം എല്ലാവർക്കും ബാധകമാണെന്നും, അത് പാലിച്ചാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. “എന്തിനാണ് ക്രൈസ്തവ സഭകൾക്കു തന്നെ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുന്നത്?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.






