അബുദാബി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 963 തടവുകാര്‍ക്കാണ് മോചനം പ്രഖ്യാപിച്ചത്. തടവുകാരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള മാനുഷിക സമീപനത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന പല രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയും കരുണയും വളർത്താനുമുള്ള പ്രതിജ്ഞാബദ്ധതയാണ് യുഎഇ പ്രസിഡന്‍റിന്‍റെ ഈ തീരുമാനത്തിലൂടെ പ്രകടമായത്.






