ന്യൂഡൽഹി:ഇന്ത്യയിൽ ഇത്തവണ മൺസൂൺ മഴ സാധാരണയേക്കാൾ കുറയാനിടയുണ്ടെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്നതിലൂടെ ഉണ്ടാകുന്ന എൽ നിനോ പ്രതിഭാസമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ
(എൻ.ഒ.എ.എ.) പ്രകാരം, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ എൽ നിനോ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യയിൽ ചൂട് ഉയരുകയും മൺസൂൺ മഴ ദുർബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.
എൻ.ഒ.എ.എ.യുടെ കാലാവസ്ഥ പ്രവചന കേന്ദ്രമായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർയുടെ കണക്കുകൾ പ്രകാരം, ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 62 ശതമാനമാണ്. തുടർന്ന് വരുന്ന മാസങ്ങളിൽ ഇത് 80 ശതമാനം വരെ ഉയരാമെന്നും അറിയിക്കുന്നു.
എൽനിനോ
ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്.
അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ ശക്തികുറയാനിടയാക്കും.






