തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധിക ചിതയൊരുക്കി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയായ നളിനികുമാരി ആണ് വീടിന് പിന്നിൽ ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം അതിന് തീ കൊളുത്തി നളിനികുമാരി അതിലേക്ക് ഇറങ്ങിക്കിടക്കുകയായിരുന്നു. ചിത കത്തുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി നളിന കുമാരിയുടെ ഭർത്താവ് രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളെല്ലാം വിദേശത്താണെന്നാണ്. ഭർത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിന കുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.






