ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനയ്ക്കെതിരെ നൽകിയ പരാതിയിൽ നടപടി എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഇടത് നേതാക്കൾ അറിയിച്ചു.
ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേന്ദ്രം ബിൽ രാഷ്ട്രീയമായി ചർച്ചയാക്കുകയാണെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗം മുൻകൂട്ടി തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ.എം നേതാവ് പി. സന്തോഷ് കുമാർ എംപി, കോൺഗ്രസ് നേതാവ് അനിൽ അക്കര എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്തതിലൂടെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയിൽ നടപടി വൈകുന്നതിനെ തുടർന്ന് അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് റിമൈൻഡർ കത്ത് നൽകിയിട്ടുണ്ട്. നിരവധി പരാതികൾ ഉണ്ടായിട്ടും കമ്മീഷൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഓർമ്മപ്പെടുത്തൽ അയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തെ വിമർശിച്ച് യു.പി സർക്കാർ ഏപ്രിൽ 30ന് ഒറ്റദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ‘വനിതാ ശാക്തീകരണം’ എന്ന വിഷയത്തിലാണ് ചർച്ച നടത്താനാണ് സർക്കാർ തീരുമാനം.




