കോട്ടയം: അപരന്മാരെ തറ പറ്റിച്ചു അപാരവിജയം നേടണമെന്ന ആഗ്രഹത്തിലാണ് അപര ഭീഷണി നേരിടുന്ന ജില്ലയിലെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ഉള്ള സാമ്യമാണ് അപരരുടെ ആയുധം.
ചങ്ങനാശേരി നഗരസഭ തിരുമല ടെംപിൾ വാർഡിൽ നിലവിലെ കൗൺസിലറും മുൻ നഗരസഭാധ്യക്ഷയുമായ സന്ധ്യ മനോജിനെതിരെ മറ്റൊരു സന്ധ്യ മനോജ് മത്സര രംഗത്തുണ്ട്. രണ്ട് സന്ധ്യമാരും സ്വതന്ത്രരാണ്. കൗൺസിലർ സന്ധ്യ മത്സരിച്ച 4 തവണയും ഇതേ വാർഡിൽ നിന്നു വിജയിച്ചു. ടാപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ 3 ടേമുകളിലും കുടയായിരുന്നു ചിഹ്നം. എന്നാൽ ഇക്കുറി നറുക്കെടുപ്പിൽ കുട അപരയായ സന്ധ്യ കൊണ്ടുപോയി.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് സ്ഥാനാർഥിയുമായ മിനി വിജയകുമാറിനെതിരെ പതിനാറാം വാർഡ് വലിയകുളത്ത് മത്സരിക്കുന്ന അപരയുടെ പേരും മിനി വിജയകുമാർ. ജീപ്പാണ് അപരയായ മിനിയുടെ ചിഹ്നം. കഴിഞ്ഞ തവണ 36 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രസിഡന്റ് മിനി ജയിച്ചത്. കേരള കോൺഗ്രസിന്റെ ഓട്ടോ ചിഹ്നത്തിലാണ് മത്സരം.




