ന്യൂഡൽഹി: എഞ്ചിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്ന് രാവിലെ ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഗോവയിൽ തന്നെ തിരിച്ചിറക്കിയത്.
പറന്നുയർന്ന് അധികം വൈകാതെയാണ് വിമാനത്തിന്റെ ഒരു എൻജിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് പൈലറ്റുമാർ വിമാനം സുരക്ഷിതമായി മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ കുറച്ചുസമയത്തേക്ക് ഫുൾ എമർജൻസി പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി വിശദമായ മെയിന്റനൻസ് പരിശോധനയ്ക്ക് വിധേയമാക്കി. ആവശ്യമായ പരിശോധനകളും അനുമതികളും പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 3.20ന് സർവീസ് പുനരാരംഭിക്കുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
നിശ്ചിത സമയത്തേക്കാൾ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ഗോവയിൽ നിന്ന് പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ അസൗകര്യം പരമാവധി കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഭക്ഷണവും പാനീയങ്ങളും നൽകിയെന്നും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യസമയത്ത് കൈമാറിയെന്നും എയർലൈൻ വ്യക്തമാക്കി. ഡൽഹിയിലെത്താൻ യാത്രക്കാർക്കായി ബദൽ യാത്രാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച ദമാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്നിരുന്നു. വിമാനത്തിനുള്ളിൽ ബോംബ് ഭീഷണിയുണ്ടെന്ന സംശയത്തെ തുടർന്നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കിയത്.
വിമാനത്തിലെ ശുചിമുറിയിൽ ‘ബോംബ്’ എന്ന് എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. തുടർന്ന് വിമാനം ഒറ്റപ്പെട്ട ബേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകൾ നടത്തി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച് ടെർമിനൽ 2ലേക്ക് മാറ്റിയിരുന്നു.


