മൂന്നാർ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രവേശനത്തിന് ഇനി ഫീസ് ഈടാക്കാൻ പഞ്ചായത്ത് ആലോചിക്കുന്നു. പ്രധാന പ്രവേശന കവാടങ്ങളിൽ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് പിരിക്കാനാണ് പദ്ധതി. ഫീസ് നിരക്കിനെക്കുറിച്ച് ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ അറിയിച്ചു.
മൂന്നാറിലെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികൾ വൻതോതിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാലിന്യ ശേഖരണ തൊഴിലാളികളുടെ വേതനവും ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള ചെലവും കണ്ടെത്തുന്നതിനായാണ് ഫീസ് ഈടാക്കുന്നതെന്ന് പഞ്ചായത്ത് വിശദീകരിച്ചു.
പഴയ മൂന്നാർ ഭാഗം, പൊലീസ് സ്റ്റേഷനു സമീപം, പെരിയവര കവല എന്നിവിടങ്ങളിലായിരിക്കും ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുക. ഫീസ് ഈടാക്കുന്നതിനൊപ്പം മാലിന്യം ശേഖരിച്ച് സൂക്ഷിക്കാനായി യാത്രക്കാർക്ക് സഞ്ചികളും നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്‌പോസ്റ്റുകളിൽ കൈമാറാനാകും. വാഹനങ്ങളുടെ വലുപ്പം അനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക.
ദിവസേന ശരാശരി 1500 മുതൽ 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നാണ് കണക്ക്. സീസൺ സമയങ്ങളിൽ ഇത് 5000 വരെ ഉയരാറുണ്ട്. കാന്തല്ലൂർ പഞ്ചായത്തും നിലവിൽ കോവിൽക്കടവിന് സമീപം ചെക്‌പോസ്റ്റ് സ്ഥാപിച്ച് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് അവിടത്തെ നിരക്ക്.






