കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരമൊരു ഫലം ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാ മേഖലകളിലും വളർച്ച നേടിയിട്ടുണ്ടെന്നും, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
“ഭരണവിരുദ്ധ വികാരമല്ല ഉണ്ടായത്. കഴിഞ്ഞ സർക്കാർ ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്ന് പരിശോധിക്കണം,” എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണെന്നും സംഘടന വലിയ തകർച്ചയിലാണ് എന്നും പറഞ്ഞു. “102 സീറ്റ് നേടിയിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെക്കുറിച്ചും പ്രതികരിച്ച അദ്ദേഹം, “3 സീറ്റ് നേടിയിരിക്കുന്നത് അവരുടെ ദുഃഖത്തിന്റെ തുടക്കമാണ്,” എന്ന് പറഞ്ഞു. കൂടാതെ, ഗ്രൂപ്പ് രാഷ്ട്രീയത്തെ വിമർശിച്ച്, “ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭരണം നടക്കുമ്പോൾ അത് സ്ഥിരതയുള്ള ഭരണമായി മാറില്ല. ഉദ്യോഗസ്ഥ തലത്തിലും ഗ്രൂപ്പുകൾ ഉണ്ടാകും,” എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ ചില പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് അംഗീകരിച്ച അദ്ദേഹം, സിപിഎം ജനങ്ങളുടെ പാർട്ടിയാണെന്നും ഭാവിയിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. “ഇടതുപക്ഷം തകർന്നു എന്ന് കരുതേണ്ട. നഷ്ടപ്പെട്ട ജനകീയ പിന്തുണ തിരികെ നേടാൻ ശ്രമിക്കും,” എന്നും ഇ.പി. ജയരാജൻ പറഞ്ഞു.






