കോട്ടയം: എരുമേലി നഗരത്തിലെ തോടുകൾ കൂടുതൽ മലിനമായി. തോടുകളിലെയും ജലാശയങ്ങളിലെയും വെള്ളം താഴ്ന്ന് ഒഴുക്ക് നിലച്ചതോടെയാണിത്. തോടുകളിലേക്ക് എല്ലാ സ്ഥലങ്ങളിൽ നിന്ന് മാലിന്യം തള്ളുകയാണ്. നഗരത്തിൽ ശുചിമുറി മാലിന്യം വരെ തോടുകളിലേക്ക് തള്ളുന്നതായി പരാതികളുണ്ട്.
ദിവസവും ആയിരക്കണക്കിനു തീർഥാടകർ കുളിക്കുന്ന ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോടാണ് ഏറ്റവും മലിനം. തീർഥാടകർ ദേഹത്ത് പൂശുന്ന സിന്ദൂരവും ചെളിയും എണ്ണയും നിറഞ്ഞ് തോട്ടിലെ ജലം കുഴമ്പുരൂപത്തിലാണ്. ഇതിലാണ് തീർഥാടകർ കുളിക്കുന്നത്.
ഇവിടെ ശുദ്ധജലത്തിന്റെ പരിശോധനകൾ സംബന്ധിച്ച് വ്യാപക ആക്ഷേപമുണ്ട്. തോട്ടിലെ ജലം കുഴമ്പുരൂപത്തിലായിട്ടും പരിശോധനകൾ കൃത്യമായി നടത്തുകയോ കൃത്യമായ റിപ്പോർട്ട് പുറത്തുവിടുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. നഗര ഹൃദയത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലും മാലിന്യം നിറഞ്ഞ് ദുർഗന്ധം പരക്കുകയാണ്. കച്ചവട സ്ഥാപനങ്ങളിൽ നിന്നും സമീപത്തെ വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് തോട്ടിലേക്ക് തള്ളുന്നത്.
ഇതു കൂടാതെ ശുചിമുറി മാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നതായി പറയുന്നു. തോട്ടിലെ ജലത്തിനു രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് ഓഫിസിനു പിന്നിലൂടെ ഉള്ള ഇടത്തോട്ടിലേക്കു ശുചിമുറി മാലിന്യം ഒഴുക്കി വിടുന്നുണ്ട്.






