മലപ്പുറം: അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓൺലൈൻ ഹാൻഡിലുകൾക്കെതിരെ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ രംഗത്ത്. ഇത്തരം പ്രവർത്തനങ്ങൾ സ്വകാര്യതയുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി.
‘മീഡിയ’ എന്ന പേരിൽ ചിലർ പരിപാടികളിൽ യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെ ഇടപെടുകയും ചിത്രീകരണം നടത്തുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. സംഘാടകർ നിയോഗിച്ചവരെയും അനധികൃതമായി എത്തുന്നവരെയും തിരിച്ചറിയാൻ പലപ്പോഴും കഴിയുന്നില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
സ്വകാര്യ സംഭാഷണങ്ങളും ദൃശ്യങ്ങളും വളച്ചൊടിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും അവർ പറഞ്ഞു. സാധാരണ നിമിഷങ്ങളെ പോലും അത്ഭുതകരമായി അവതരിപ്പിച്ച് നെഗറ്റിവിറ്റി സൃഷ്ടിക്കുകയും അതിലൂടെ ലാഭം ഉണ്ടാക്കുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്നും തഹ്‌ലിയ അഭിപ്രായപ്പെട്ടു.
ഇത്തരം ചാനലുകൾ തന്റെ പി.ആർ. പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അവർ വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫാത്തിമ തഹ്‌ലിയ മുന്നറിയിപ്പ് നൽകി.






