തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി രാത്രിയാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഖനനം ഉൾപ്പെടെ അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടു. സാഹസിക വിനോദങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തമായ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. കൂടാതെ, കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമുള്ള ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്.
അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും, എന്നാൽ റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് ഇതു ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും ഇന്റർവ്യൂകളും നിശ്ചിത സമയത്ത് തന്നെ നടക്കും.




