മലപ്പുറം: ഊട്ടിയിലേക്ക് വിനോദയാത്ര പോയ കുടുംബം കാട്ടാനയുടെ മുന്നിൽപ്പെട്ടു. നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം അന്തർസംസ്ഥാന പാതയിലാണ് സംഭവം നടന്നത്. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമിൽ ജോയിയും കുടുംബവും സഞ്ചരിച്ച കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം.
മുട്ടിക്കടവ് ജംഗ്ഷൻ പിന്നിട്ട് മുന്നോട്ട് പോകുന്നതിനിടെയാണ് ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിൻ നിലച്ച് വാഹനം റോഡിൽ നിൽക്കുകയായിരുന്നു. തുടർന്ന് ആക്രമണ സ്വഭാവത്തോടെ ആന കാറിന് നേരെ തിരിഞ്ഞുനിന്നതോടെ കുടുംബം ഭീതിയിലായി.
ഇതിനിടെ അതുവഴി എത്തിയ ചരക്കുലോറികളും മറ്റ് വാഹനങ്ങളും കണ്ടതോടെ ആന എതിർദിശയിലേക്ക് ഓടിപ്പോയി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പിനെയും എടക്കര പൊലീസിനെയും വിവരം അറിയിച്ചു.
വള്ളുവശേരി വനമേഖലയോട് ചേർന്ന മുട്ടിക്കടവ്, പിലാക്കുന്ന് പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടാനശല്യം പതിവാണെങ്കിലും പകൽ സമയത്ത് ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.






