തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21ന് ചേരും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ അന്നേദിവസം നടക്കും. മേയ് 22നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മേയ് 29ന് ഗവർണറുടെ നയപ്രഖ്യാപനവും നടക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വൻവിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിക്കുള്ളിൽ നീണ്ട അനിശ്ചിതത്വമുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ പതിനൊന്നാം ദിവസമായ വ്യാഴാഴ്ചയാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി.ഡി സതീശനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചത്.
അതേസമയം, ഇന്നലെ തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്ദർശിച്ച സതീശൻ സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ മേയ് 18 തിങ്കളാഴ്ച രാവിലെ നടക്കും.






