പാലക്കാട്: വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന താലിമാല പോലീസിനെ ഏൽപ്പിച്ച് മാതൃകയായി അച്ഛനും മകളും. വാണിയംകുളം പുലാച്ചിത്ര കുന്നത്ത് വീട്ടിൽ കെ ജി രഘുപതിയും മകൾ രവീണയുമാണ് കളഞ്ഞു കിട്ടിയ മാല പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു രഘുപതിയും മകൾ രവീണയും. റോഡരികിൽ കാർ പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് മുറിച്ചു കിടക്കുമ്പോഴാണ് പാലക്കാട് കുളപ്പുള്ളി പാതയിൽ നിന്നും രവീണയ്ക്ക് താലി അടങ്ങിയ സ്വർണ്ണമാല ലഭിക്കുന്നത്.
ആശുപത്രിയിലും ഓട്ടോ സ്റ്റാൻഡിലും ഉൾപ്പെടെ അന്വേഷിച്ചിട്ടും ഉടമകളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇവർ മാലയുമായി നേരെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഷൊർണൂർ മുണ്ടായ സ്വദേശിനിയായ കറുത്തേടത്ത് വീട്ടിൽ 39 കാരി പ്രീത മാല നഷ്ടപ്പെട്ടു മാല നഷ്ടപ്പെട്ടുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസിന്റെ അന്വേഷണത്തിൽ സ്റ്റേഷനിൽ നേരത്തെ ലഭിച്ച മാല പ്രീതയുടെതാണെന്ന് ഉറപ്പായി. ഒടുവിൽ യഥാർത്ഥ ഉടമ സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്ന് വിവരം മാല ഏൽപ്പിച്ച അച്ഛനെയും മകളെയും വിളിച്ച് അറിയിക്കുകയായിരുന്നു.
രഘുപതിയും മകൾ രവീണയും പൊലീസുകാരുടെ സാന്നിധ്യത്തിൽ മാല പ്രീതയ്ക്ക് കൈമാറിയപ്പോഴാണ് മണിക്കൂറുകൾക്കുശേഷം പ്രീതയുടെ മുഖത്ത് പുഞ്ചിരി വിടർന്നത്. ആശുപത്രിയിലേക്ക് സ്കാനിങ്ങിന് വേണ്ടി എത്തിയ പ്രീതയുടെ കഴുത്തിലെ മാല അഴിച്ചു വെച്ചശേഷം തിരികെ ധരിച്ചപ്പോൾ കൊളുത്ത് മുറുക്കാൻ വിട്ടുപോയതാകാം എന്നാണ് പ്രീത പറയുന്നത്. എസ് ഐ വിനോദ് ഉൾപ്പെടുന്ന പൊലീസുകാർ ഈ അച്ഛനെയും മകളുടെയും സൽപ്രവർത്തിയെ അഭിനന്ദിച്ചു. വാണിയംകുളം പാലിയേറ്റീവ് & റിഹാബിലിറ്റേഷൻ സെന്ററിന്റെ സെക്രട്ടറി കൂടിയാണ് കെ ജി രഘുപതി.




