തിരുവനന്തപുരം: വെള്ളറട നിലമാംമൂട്ടിലെ സൂപ്പർമാർക്കറ്റ് ഉടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും പൊലീസ് പിടിയിലായി. ശനിയാഴ്ച രാത്രി സൂപ്പർമാർക്കറ്റ് അടയ്ക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
മാരകായുധങ്ങളുമായി എത്തിയ പ്രതികൾ സൂപ്പർമാർക്കറ്റ് ഉടമ ദിപിൻകുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിപിൻകുമാർ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ദിപിൻകുമാറിന്റെ പരാതിയിൽ വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതികളുടെ പങ്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് സുനിൽകുമാർ (39), മകൻ സുജിൻ (18) എന്നിവരെ അറസ്റ്റ് ചെയ്തു.
വിദേശത്ത് ജോലി ചെയ്തിരുന്ന സുനിൽകുമാറിന്റെ ഭാര്യ സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്നു. ഭാര്യയെച്ചൊല്ലിയ സംശയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീനും എസ്.ഐ പ്രജീഷ് കുമാറും നേതൃത്വം നൽകിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






