പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ ഇറങ്ങിയ അച്ഛൻ മരിച്ചു. മാരാത്തുകുന്ന് വാരിയത്ത് വീട്ടിൽ വിഷ്ണു ആണ് മരിച്ചത്. മൂന്നുവയസ്സുകാരനായ മകൻ അരുഷ് കിണറ്റിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയതാണ് അപകടത്തിൽ കലാശിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.
വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിനരികിലേക്ക് പോയപ്പോൾ കാൽതെന്നി വീഴുകയായിരുന്നു. സംഭവം കണ്ടറിഞ്ഞ ഉടൻ വിഷ്ണു മകനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. നിലവിളി കേട്ട് എത്തിയ അയൽവാസിയായ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു.
ഇതിനിടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. കുട്ടിയെ രക്ഷിച്ചതായി കരുതി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വിഷ്ണുവിനെ കാണാനില്ലെന്ന് നാട്ടുകാർ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിലെ ചെളിയിൽ കുടുങ്ങിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തി.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ അരുഷിനെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.






