ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കാൻ നിയമം വരുന്നു. റദ്ദായ ലൈസൻസ് റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇതടക്കമുള്ള നിർണായക ഭേദഗതികൾ വരുത്താനുള്ള ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
ഇത്തരത്തിൽ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാർഥ ഉടമസ്ഥരേഖയില്ലാതെ പോലും സർക്കാരിന് ഇത് കൈമാറ്റം ചെയ്യാൻ അധികാരമുണ്ടാകും. നിലവിലെ നിയമത്തിൽ താൽക്കാലികമായി ഏറ്റെടുക്കാനും പ്രവർത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.
ഏറ്റെടുക്കുന്ന ആസ്തികളിൽ ആരാധനാലയങ്ങളുണ്ടെങ്കിൽ അതിന്റെ സ്വഭാവം മതപരമായ സ്വഭാവം മാറ്റില്ല. ഇവ പ്രവർത്തിപ്പിക്കാൻ നിശ്ചിതയാളുകളെ നിയോഗിക്കും. സർക്കാർ നിയോഗിക്കുന്ന പ്രത്യേക അതോറിറ്റിയാകും ഇവയെല്ലാം ചെയ്യുക. എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുക, സറണ്ടർ ചെയ്യുക, കാലഹരണപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ആസ്തികൾ ഏറ്റെടുക്കുന്നത്. റദ്ദാക്കപ്പെടുകയോ സറണ്ടർ ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ആസ്തികൾ താൽക്കാലികമായി ഏറ്റെടുക്കാൻ മാത്രമാണ് നിലവിൽ വ്യവസ്ഥയുള്ളത്.
ആദ്യം താൽക്കാലികമായാണ് ഏറ്റെടുക്കുന്നതെങ്കിലും അതോറിറ്റി നിശ്ചയിക്കുന്ന നിശ്ചിത കാലാവധിക്കുള്ളിൽ ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ സർക്കാർ സ്ഥിരമായി ഏറ്റെടുക്കും. ഈ സമയപരിധി നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല.വിദേശസംഭാവന ഭാഗികമായി ഉപയോഗിച്ച് നിർമിച്ച ആസ്തിയെങ്കിലും സർക്കാരിന് ഏറ്റെടുക്കാം. ആവശ്യമെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി ഏറ്റെടുത്ത് നടത്താനും അതോറിറ്റിക്ക് അധികാരമുണ്ടാകും. നിശ്ചിത സമയപരിധിക്കുള്ളിൽ ലൈസൻസ് തിരികെ ലഭിച്ചാൽ ആസ്തികൾ തിരികെ കൈമാറും. അതോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടാകും.






