സര്‍ക്കാരിന്റെ വനനിയമ ഭേദഗതി ബില്ലില്‍ നിന്നുള്ള പിന്മാറ്റം ബുദ്ധിപരമാണ്. ആ കുബുദ്ധിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും ആണ്. വിഷയത്തെ ഉയർത്തിക്കാട്ടിയായിരുന്നു പി വി അൻവറിന്റെ രാഷ്ട്രീയ കാട്ടിക്കൂട്ടലുകൾ. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകുമ്പോൾ വനം നിയമ ഭേദഗതി വിഷയത്തിൽ തുടർ പ്രക്ഷോഭങ്ങൾ ആയിരുന്നു അൻവറിന്റെ ലക്ഷ്യം. അൻവറിന്റെ പോരാട്ടമുന ഒടിക്കുകയും മതന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തുകയുമാണ് വിഷയത്തിൽ മുന്നോട്ട് ഇല്ലെന്ന നിലപാട് സ്വീകരിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്.
നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി തന്നെയാണ് കഴിഞ്ഞദിവസം പൊതുസമൂഹത്തോട് പറഞ്ഞത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 38863 ചതുരശ്ര മീറ്റര്‍ വനമാണ് കേരളത്തിൽ ഉള്ളത്. വനം സംരക്ഷിക്കപ്പെടണം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്ത് ഉണ്ടാകില്ല.




