കോട്ടയം : സംസ്ഥാനത്ത് ആദ്യമായി നീർനായകളുടെ കണക്കെടുപ്പ് നടത്താൻ ഒരുങ്ങി അധികൃതർ. മീനച്ചിൽ നദീതടത്തിലെ നീർനായകളുടെ എണ്ണവും അവയുടെ ശല്യം സംബന്ധിച്ച വിവരങ്ങളും ശാസ്ത്രീയമായി ശേഖരിക്കുന്ന സർവേ ഡിസംബർ ഏഴിന് നടക്കും. മീനച്ചിലാറ്റിൽ സമീപകാലത്തായി നീർനായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ പഠനം സംഘടിപ്പിക്കുന്നത്.
നീർനായകൾ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളിലുമായാണ് പഠനം നടക്കുക. പരിശീലനം ലഭിച്ച 70-ലധികം വിദ്യാർത്ഥികൾ നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട് സബ് സെന്റർ, കേരള വനം വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (TIES) തുടങ്ങിയ സ്ഥാപനങ്ങളാണ് സംയുക്തമായാണ് സർവേ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മീനച്ചിലാറ്റിൽ കുളിക്കാനും തുണി കഴുകാനും ഇറങ്ങിയവർക്ക് പലയിടത്തും നീർനായകളുടെ കടിയേറ്റിരുന്നു. പാറമ്പുഴ മുതൽ കുമരകം വരെയുള്ള മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിലാണ് നീർനായ ശല്യം രൂക്ഷമായിരിക്കുന്നത്.
വിവിധ കോളജുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ 6-ന് പാമ്പാടി ടൈസ് കാമ്പസിൽ വെച്ച് ഏകദിന പരിശീലനം നൽകും. സർവേയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും, നീർനായകളുടെ സാന്നിധ്യമോ അവ പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതോ ആയ പ്രദേശങ്ങളെക്കുറിച്ച് വിവരം നൽകാനുമുള്ളവർ 9633723305 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.






