തൃശൂർ: ഗുരുവായൂരിൽ പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ബുധനാഴ്ച പെൺവേഷം ധരിച്ച ഒരാൾ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് ഗുരുവായൂരിലെത്തിയത്. പടിഞ്ഞാറേ നടയിൽ സംശയാസ്പദമായി പെരുമാറിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക ഗൂഢാലോചന പുറത്തായത്.
അറസ്റ്റിലായ സംഘത്തിലെ പ്രസാദ് (43) ആണ് പെൺവേഷം ധരിച്ച് യുവതിയുടെ താമസസ്ഥലവും ജോലിസ്ഥലവും കണ്ടെത്താൻ ശ്രമിച്ചത്. തൊടുപുഴയിലെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന യുവതിയുമായി പ്രസാദിന് നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
പിന്നീട് ഇവർ തമ്മിൽ അകന്നതിനെ തുടർന്ന് യുവതി പ്രസാദിന്റെ ഭാര്യയോട് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും കൈമാറി. ഇതോടെ കുടുംബപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്താൻ പ്രസാദ് പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് യുവതി ഗുരുവായൂരിലേക്ക് ജോലി മാറിയ വിവരം മനസ്സിലാക്കിയ പ്രതികൾ, താമസസ്ഥലവും ജോലിസ്ഥലവും കണ്ടെത്താനായി പ്രസാദിനെ പെൺവേഷത്തിൽ അയയ്ക്കുകയായിരുന്നു. യുവതിയെ കണ്ടെത്തിയ ശേഷം സംഘം ചേർന്ന് കൊലപാതകം നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.
പടിഞ്ഞാറേ നടയിൽ സംശയാസ്പദമായി കണ്ട പ്രസാദിനോട് പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ സുഹൃത്തിനെ കാണാനാണ് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്.
ഇതിനിടെ ഒപ്പമുണ്ടായിരുന്ന നാല് പ്രതികളെയും ഗുരുവായൂരിലെ ഒരു ലോഡ്ജിൽ നിന്ന് പൊലീസ് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 16 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32), ബിനീഷ് (30) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


