ജയ്പൂർ: രാജസ്ഥാനിലെ സലുംബാർ ജില്ലയിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികൾ മരിച്ചതോടെ ആശങ്ക ഉയർന്നു. ഘാട്ട, ലാൽപുര ഗ്രാമങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. നിലവിൽ ഇരുപതോളം കുട്ടികൾ ചികിത്സയിലാണ്.
പനി, ശാരീരിക ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികളെ ആദ്യം സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും പിന്നീട് ഉദയ്പൂരിലെ മഹാറാണ ഭൂപാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മാർച്ച് 31ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഏപ്രിൽ 5 വരെ അഞ്ചു കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎൻടി മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നു. രോഗകാരണം കണ്ടെത്താൻ രക്തസാമ്പിളുകൾ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
രോഗനിർണയത്തിലും ചികിത്സയിലും ആരോഗ്യവകുപ്പ് വീഴ്ച വരുത്തിയെന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ ചില കുടുംബങ്ങൾ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകുന്നതിൽ മടിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രാഥമികമായി കൊതുക് മൂലമുള്ള രോഗമാകാമെന്നാണ് സംശയം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകി.




