ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രംഗത്തേക്ക് എത്തുന്നതോടെ നിലവിൽ വിപണി നിയന്ത്രിക്കുന്ന സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും ശക്തമായ മത്സരം നേരിടേണ്ടി വരും.
ആദ്യഘട്ടത്തിൽ പരിമിതമായ രീതിയിലായിരിക്കും ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തി രാജ്യവ്യാപകമായി സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
പ്രത്യേക ആപ്പിലൂടെയും നിലവിലുള്ള ഫ്ലിപ്കാർട്ട് ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാനാണ് പദ്ധതി. എന്നാൽ സേവനത്തിന്റെ പേര്, ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന നഗരം എന്നിവ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാകും ഫ്ലിപ്കാർട്ട് സേവനം നടപ്പാക്കുകയെന്നാണ് സൂചന. എന്നാൽ ബിസിനസ് ഘടന സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
മത്സരത്തെ മാത്രം ലക്ഷ്യമിടുന്നതിന് പകരം ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാൻ കഴിയുന്ന മേഖലകളിലാണ് പ്രവേശിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി. മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ നിരവധി റെസ്റ്റോറന്റുകളെ ഉൾപ്പെടുത്തി വലിയൊരു ശൃംഖല സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഫ്ലിപ്കാർട്ടിന്റെ പ്രവേശനത്തോടെ ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണിയിലെ മത്സരം കൂടുതൽ ശക്തമാകും. നിലവിൽ എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയും സ്വിഗ്ഗിയുമാണ് ഈ മേഖലയിലെ പ്രധാന കമ്പനികൾ. വലിയ ഉപഭോക്തൃ അടിത്തറ, ഡെലിവറി ശൃംഖല, ക്വിക് കൊമേഴ്‌സ് മേഖലയിലെ വളർച്ച എന്നിവയുടെ കരുത്തിൽ വിപണിയിൽ സ്ഥാനം ഉറപ്പിക്കാനാണ് ഫ്ലിപ്കാർട്ടിന്റെ ശ്രമം.




