പാലക്കാട്: മുൻ കോൺഗ്രസ് എംഎൽഎ എ.വി. ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പുവെച്ചതോടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയത്. നിയമനത്തിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്ത് ചുമതലയും ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.
മുമ്പ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. പെരിങ്ങോട്ടുകുറിശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ.വി. ഗോപിനാഥിനെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സിപിഎം ചെയർമാൻ സ്ഥാനത്തേക്ക് തീരുമാനിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഗുരുവായൂർ ഭക്തനെന്ന നിലയിൽ അത് വലിയ ഭാഗ്യമാണെന്നും മുമ്പ് എ.വി. ഗോപിനാഥ് പ്രതികരിച്ചിരുന്നു.
പാലക്കാട്ടെ സിപിഎം പ്രാദേശിക നേതൃത്വവുമായി എ.വി. ഗോപിനാഥിന് തർക്കം തുടരുന്നതിനിടെയാണ് ഈ നിയമനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോൽപ്പിക്കാൻ സിപിഎമ്മിലെ ചില നേതാക്കൾ ശ്രമിച്ചുവെന്ന് അദ്ദേഹം മുമ്പ് തുറന്നുപറഞ്ഞിരുന്നു. പെരിങ്ങോട്ടുകുറിശിയിൽ സ്വതന്ത്ര ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി എൽഡിഎഫുമായി സഖ്യം ചേർന്നാണ് എ.വി. ഗോപിനാഥ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒമ്പതാം വാർഡായ ബെമ്മണ്ണിയൂരിൽ മത്സരിച്ച അദ്ദേഹം 134 വോട്ടിനാണ് പരാജയപ്പെട്ടത്.






