കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഔദ്യോഗിക ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ സി.പി.എം മുൻ നേതാവ് വിമതനായി മത്സരിക്കുന്നത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വാർഡിൽ സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ടായിട്ടും സീറ്റ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) നൽകിയതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
വിമത നീക്കം മുന്നണിയിൽ:രണ്ട് തവണ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുള്ള സി.പി.എം പുത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം കെ. രാജുവാണ് വിമതനായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ ആർ.ജെ.ഡിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ സി.പി.എമ്മിനുള്ള വാർഡാണ്.
സി.പി.എമ്മിന് സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധം ശക്തമായതോടെ, കെ. രാജുവിന് വോട്ട് ചെയ്യാൻ പാർട്ടി അണികളിൽ ഒരു വിഭാഗം തയ്യാറെടുക്കുന്നതായാണ് സൂചന.ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്നവർ പരസ്പരം പോരടിക്കുന്നത് മുന്നണിക്ക് ക്ഷീണമാകുമോ എന്ന ആശങ്ക ആർ.ജെ.ഡി അണികൾക്കിടയിൽ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. വിമത സ്ഥാനാർത്ഥിത്വം പിൻവലിക്കാത്തതിലെ അമർഷം അവർക്കിടയിൽ ശക്തമാണ്










