തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാക്കിയതിന് മുന്‍ സര്‍ക്കാരാണ് ഉത്തരവാദിയാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഉപസമിതി രൂപീകരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി അന്തിമ നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ കേന്ദ്രം മുമ്പ് തടഞ്ഞുവെച്ച ഫണ്ടുകള്‍ റിലീസ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പ്രശ്‌നങ്ങള്‍ പിന്നീട് ഉയര്‍ന്നുവന്നതാണെന്നും മന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ മന്ത്രിസഭയെയും സഖ്യകക്ഷികളെയും പോലും അറിയിക്കാതെയാണ് പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെ തുടര്‍ന്ന് മുന്നണിയിലെയും സര്‍ക്കാരിനകത്തും ചര്‍ച്ചകള്‍ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെച്ചതിനാല്‍ കേരളം ഇപ്പോഴും പിഎം ശ്രീയില്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയിലൂടെ 99 കോടിയിലധികം രൂപ ഇതിനകം ലഭിച്ചതായും 106 കോടി രൂപ കേന്ദ്രം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രം ഇടപെടരുത് എന്നതാണ് പ്രധാന ആശങ്കയെന്നും, സ്കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിന് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വിശദമായ പഠനത്തിനായി സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അന്തിമ നിലപാട് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






