ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി. എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി നിയമിച്ചു. പുതുച്ചേരിയും ലക്ഷദ്വീപും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും. എഐസിസിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2001 മുതൽ 2011 വരെ പഴയ നാട്ടികയും തുടർന്ന് 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരും പ്രതിനിധീകരിച്ച് പ്രതാപൻ നിയമസഭയിൽ പ്രവർത്തിച്ചു. 2019-ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു ജീവിതത്തിലേക്ക് എത്തിയ ടി. എൻ. പ്രതാപൻ, കെ.എസ്.യുവിലെ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് വരെയുള്ള പദവികൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലെ എല്ലാ ഘടകങ്ങളിലും നേതൃസ്ഥാനങ്ങൾ വഹിച്ചു. കെപിസിസിയിലെ മെമ്പർ, സെക്രട്ടറി, വർക്കിംഗ് പ്രസിഡന്‍റ്, എഐസിസി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളി കോൺഗ്രസിന്റെ ആദ്യ ദേശീയ അധ്യക്ഷനെന്ന നിലയും അദ്ദേഹത്തിനുണ്ട്.






