കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ നിർമ്മിക്കുന്ന പള്ളിക്ക് ശനിയാഴ്ച തറക്കല്ലിട്ടു. 1992-ൽ ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗം ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച തറക്കല്ലിട്ടത്.
ശിലാസ്ഥാപന ചടങ്ങ് പ്രഖ്യാപിച്ച കബീർ, പുരോഹിതന്മാർക്കൊപ്പം റിബൺ മുറിച്ച് കർമം നിർവഹിച്ചു. നാഷണൽ ഹൈവേ 12 ന്റെ ഇരുവശത്തും ആർഎഎഫ്, ജില്ലാ പോലീസ്, കേന്ദ്ര സേന എന്നിവയെ വിന്യസിച്ചു.
ചടങ്ങിലോ പള്ളിയുടെ നിർമ്മാണത്തിലോ ഇടപെടാൻ വിസമ്മതിച്ച കൊൽക്കത്ത ഹൈക്കോടതി, ചടങ്ങിനിടെ ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് വെള്ളിയാഴ്ച ഉത്തരവിട്ടു.
വർഗീയ രാഷ്ട്രീയമാണ് കബീറിന്റെ ശൈലിയെന്നാരോപിച്ച് അദ്ദേഹത്തെ വ്യാഴാഴ്ച ടിഎംസി സസ്‌പെൻഡ് ചെയ്തിരുന്നു. എംഎൽഎ സ്ഥാനം രാജിവച്ച് ഈ മാസം സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും കബീർ പറഞ്ഞു.






