കോഴിക്കോട് : സ്വാതന്ത്ര്യസമര പെൻഷൻ വിതരണത്തിൽ വീഴ്ച വരുത്തിയ ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെയാണ് ആർബിഐ ഓംബുഡ്‌സ്‌മാൻ നടപടി സ്വീകരിച്ചത്. ബാങ്കിന്റെ കാലതാമസം കാരണം ദുരിതത്തിലായ പരാതിക്കാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഓംബുഡ്‌സ്‌മാൻ നിർദ്ദേശം നൽകുകയും, തുക കഴിഞ്ഞ ദിവസം പരാതിക്കാരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു.
നടക്കാവ് തായോടി നിലംപറമ്പ് മാളു വി ഹാറിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി ചാത്തുണ്ണിയുടെ അവിവാഹിതരായ മക്കളായ പത്മജ, പങ്കജം എന്നിവരുടെ പരാതിയിലാണ് നിർണ്ണായകമായ നടപടി. ഇവർക്ക് 25,000 രൂപ വീതം ആകെ 50,000 നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശിച്ചത്. ചാത്തുണ്ണി അന്തരിച്ചശേഷം അദ്ദേഹത്തിന്റെ ഭാര്യ നാരായണിക്കാണ് പെൻഷൻ ലഭിച്ചിരുന്നത്.
10 വർഷം മരണപ്പെട്ടതോടെയാണ് രോഗങ്ങളുമായി ബുദ്ധിമുട്ടുന്ന മക്കളായ പത്മജയ്ക്കും പങ്കജത്തിനും പെൻഷൻ ലഭിച്ചു തുടങ്ങിയത്. എന്നാൽ, മസ്റ്ററിങ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി മൂന്ന് വർഷത്തോളമാണ് ബാങ്ക് പെൻഷൻ തടഞ്ഞുവെച്ചത്.പെൻഷൻകാരുടെ വീട്ടിൽ നേരിട്ട് സന്ദർശിച്ച് ലൈഫ് സർട്ടിഫിക്കറ്റ് നേടാൻ ബാങ്കിന് സാധിക്കുമായിരുന്നിട്ടും, ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന വാദം ഉയർത്തി പെൻഷൻകാരുടെ രേഖകൾ സെൻട്രൽ പെൻഷൻ അക്കൗണ്ടിംഗ് ഓഫീസിലേക്ക് (CPAO) തിരിച്ചയക്കുകയായിരുന്നു ബാങ്ക്.
മുടങ്ങിയ പെൻഷനും കുടിശികയും നൽകാനുള്ള ഉത്തരവ് കേന്ദ്രസർക്കാർ ഏപ്രിൽ രണ്ടിന് പുറപ്പെടുവിച്ചിരുന്നുവെങ്കിലും പരാതിക്കാർക്ക് തുക ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് റിട്ടയേർഡ് ട്രഷറി ജീവനക്കാരനായ പി.ടി. ഭാസ്കരൻ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പരാതി നൽകിയത്.






