എറണാകുളം: ആദ്യമായി കേരളം കാണാനെത്തിയ ഫ്രഞ്ച് വനിത പില്ലറ്റ് ടാനിയ സാന്ദ്രയ്ക്ക് (50) ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുനർജന്മം. മാർച്ച് മാസം അവസാനത്തോടെ കേരളത്തിൽ എത്തുകയും രണ്ടാഴ്ചത്തെ കേരള സന്ദർശനത്തിന് ശേഷം അതീവ സന്തോഷത്തോടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകുവാൻ കൊച്ചിൻ എയർപോർട്ടിൽ എത്തുകയും അവിടെവച്ച് തളർച്ച അനുഭവപ്പെടുകയും തളർന്നു വീഴുകയും ചെയ്തു.
ഉടൻതന്നെ സിയാൽ അധികൃതർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയും, പരിശോധനയിൽ ഹൃദയസ്തംഭനം ആണെന്ന് സ്ഥിരീകരിക്കുകയും, സിപിആർ നൽകി അടിയന്തരമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. അതിസങ്കീർണമായ ശസ്ത്രക്രിയ ആയിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോളജിസ്റ്റ് ഡോ.
അൻവർ വർഗീസ്, ഡോ. ഹരീഷ്, കാർഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ് എന്നിവർ പറഞ്ഞു. ടാനിയയുടെ രോഗ വിവരങ്ങൾ ഫ്രഞ്ച് എംബസി ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് പാലക്കപ്പിള്ളിയുമായി നിരന്തരം ബന്ധപ്പെടുകയും രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തന്നെ സുഖമാക്കിയ ഡോക്ടർമാർക്കും, നഴ്സുമാർക്കും, ആശുപത്രി അധികൃതർക്കും മധുരം കൊടുത്താണ് ടാനിയ ആശുപത്രി വിട്ടത്.




