തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശങ്ങൾ നൽകിയത്. പൊതു ഇടങ്ങളിൽ തണ്ണീർപ്പന്തലുകൾ ഉറപ്പാക്കണം, അംഗനവാടികളും സ്കൂളുകളും കൂൾ റൂഫ് സംവിധാനങ്ങൾ ഒരുക്കണം, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കണം എന്നിവയും മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കണമെന്നും അതിനായി ആവശ്യമായ തുക അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളവും ഒആർഎസ് ലായനിയും ഉറപ്പാക്കണമെന്നും നിർദേശം നൽകി. ബസ് സ്റ്റോപ്പുകൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ തണ്ണീർപ്പന്തലുകൾ സജ്ജമാക്കാനും സൂര്യാഘാതത്തിന് പ്രഥമ ശുശ്രൂഷ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റ് ആക്കുകയും മഴവെള്ള സംഭരണം വ്യാപകമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഴജന്തുക്കളുടെ ഭീഷണി ഒഴിവാക്കാൻ ജാഗ്രത വേണമെന്നും ആശുപത്രികളിൽ മതിയായ ആന്റി വെനം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ ജില്ലകളിലെ ഉഷ്ണതരംഗ സാഹചര്യം യോഗത്തിൽ അവലോകനം ചെയ്തു.




