കൊളംബോ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ ശ്രീലങ്കയിൽ പ്രവൃത്തിദിനങ്ങൾ കുറച്ചു. ഇനി മുതൽ ആഴ്ചയിൽ നാല് ദിവസമായിരിക്കും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ദിവസങ്ങൾ. നിലവിലെ അഞ്ച് ദിവസത്തെ പ്രവൃത്തിവാരമാണ് ഇങ്ങനെ ചുരുക്കിയത്. എല്ലാ ബുധനാഴ്ചകളും പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ഓഫീസുകൾക്ക് പുറമേ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ മാതൃക പിന്തുടരാൻ നിർദേശം നൽകിയതായി ശ്രീലങ്കൻ അവശ്യസേവന കമ്മിഷണർ ജനറൽ പ്രഭാത് ചന്ദ്രകീർത്തി വ്യക്തമാക്കി. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിന് പിന്നാലെയായിരുന്നു തീരുമാനം.
“മോശം സാഹചര്യങ്ങൾക്ക് തയ്യാറാകണം, പക്ഷേ മികച്ചത് പ്രതീക്ഷിക്കണം,” എന്നാണ് ദിസനായകെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതേസമയം, ആശുപത്രികൾ, തുറമുഖങ്ങൾ, അത്യാഹിത സേവനങ്ങൾ എന്നിവ സാധാരണ പോലെ തുടരുകയും ചെയ്യും.
ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിനായി പൊതുപരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാനും സർക്കാർ നിർദേശം നൽകി. സാധ്യമായിടത്തോളം സർക്കാർ ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
പൂർണ്ണമായും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായ ശ്രീലങ്കയിൽ ഞായറാഴ്ച മുതൽ ഇന്ധനം റേഷൻ അടിസ്ഥാനത്തിലാണ് വിതരണം. സ്വകാര്യ വാഹനങ്ങൾക്ക് ആഴ്ചയിൽ 15 ലിറ്റർ വരെ മാത്രമാണ് അനുവദിച്ചത്. അതേസമയം പൊതുഗതാഗതത്തിന് 200 ലിറ്റർ വരെ ഇന്ധനം അനുവദിച്ചിട്ടുണ്ട്.






