ന്യൂഡൽഹി: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് തുടക്കമായത്. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ചരിത്രത്തിലാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്. ‘വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകോടിയോടനുബന്ധിച്ച്, ജോഹന്നാസ്ബർഗിൽ എത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
‘ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20യുടെ പ്രമേയം . മൂന്ന് വിഭാഗങ്ങളായിട്ടാണ് ജി20 ഉച്ചകോടി പൂർണമാകുന്നത്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.






