തൃശൂർ: പാലിയേക്കര പാചകവാതക ക്ഷാമം തുടരുന്നതിനിടെ മണലി–മടവാക്കര റോഡിനുസമീപം കൊച്ചി–സേലം ഗ്യാസ് പൈപ്പ് ലൈനിൽ വൻ ചോർച്ച. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.)യുടെ പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ തെറ്റായി എട്ടുമീറ്റർ അകലെയുള്ള ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതോടെയാണ് അപകടം ഉണ്ടായത്.
ചോർച്ച ഉണ്ടായ ഭാഗത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് വാൽവുകൾ ഉള്ളത്. രണ്ട് വാൽവുകളും അടച്ചുവെങ്കിലും അതിനിടയിലെ വാതകം പുറത്തേക്ക് ചോർന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തെ മുഴുവൻ വാതകവും ഒഴുക്കിയശേഷമേ അറ്റകുറ്റപ്പണി നടത്താനാകൂ.
അഗ്നിരക്ഷാസേനയുടെ കണക്കുപ്രകാരം ഏകദേശം 900 ടൺ വാതകമാണ് നഷ്ടമാകുന്നത്. ഇത് വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ ഏകദേശം 63,380 സിലിണ്ടറുകൾക്കു തുല്യമാണ്. ഇതുസംബന്ധിച്ച് പൈപ്പ് ലൈൻ അധികൃതരുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
പെട്രോൾ പൈപ്പ് ലൈൻ ഉദ്യോഗസ്ഥർ ലൊക്കേഷൻ തെറ്റായി അടയാളപ്പെടുത്തിയതാണ് ഗ്യാസ് പൈപ്പ് തുളച്ചുപോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
ചോർച്ച നിയന്ത്രിക്കാൻ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ എത്തി മുൻകരുതൽ നിർദേശങ്ങൾ നൽകി. തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിച്ചിട്ടുണ്ട്.
മണലി–മടവാക്കര റോഡ് അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി. 12 കിലോമീറ്റർ ദൂരമുള്ള പൈപ്പിൽ വെള്ളം നിറച്ചശേഷമാണ് അറ്റകുറ്റപ്പണി ആരംഭിക്കുക.






