ചെന്നൈ: കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. രാത്രി 11 മണിയോടെ വിമാനത്താവളത്തിന് സമീപം കാറിൽ സുഹൃത്തിനൊപ്പം ഇരിക്കുമ്പോഴാണ് മൂന്ന് യുവാക്കൾ ബൈക്കിൽ എത്തി ആക്രമിച്ചത്. കാറിന്റെ ജനൽ കല്ലെറിഞ്ഞ് തകർത്ത പ്രതികൾ, യുവാവിനെ വാളുകൊണ്ടു വെട്ടിയതിന് ശേഷം പെൺകുട്ടിയെ ബലമായി കൊണ്ടുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് നടന്ന തിരച്ചിലിൽ, രാവിലെ നാലു മണിയോടെ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ അവശനിലയിൽ കണ്ടെത്തി. വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ കോളേജിൽ എംബിഎ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയാണ് അതിക്രമം നടന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷികളും ഉൾപ്പെടെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. പ്രതികളെ കണ്ടെത്താൻ ഏഴ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിനെ തുടർന്ന് പൊതു സമൂഹത്തിൽ ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നത്.




