സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപമുള്ള ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തെറ്റിക് മരുന്നുകൾ കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (20), ജോസ്‌ന ചൗധരി (18) എന്നിവരാണ് മരിച്ചത്. ഇവരുടെ സമീപത്ത് നിന്ന് മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ, മയക്കുമരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. ഒരു മൊബൈൽ ഫോണിൽ നിന്ന് അനസ്തെറ്റിക് മരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയെക്കുറിച്ചുള്ള വാർത്തയുടെ ചിത്രവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയിരുന്ന പെൺകുട്ടികൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ചു. മൊബൈൽ ഫോണുകളുടെ ലൊക്കേഷൻ ട്രേസ് ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്.
രാത്രി 9.30ഓടെ ധാം സ്വാമിനാരായണ ക്ഷേത്രത്തിന് പുറത്ത് പെൺകുട്ടികളിൽ ഒരാളുടെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്ഷേത്രത്തിലെ ശുചിമുറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ 7.44ഓടെ പെൺകുട്ടികൾ വാഷ്‌റൂമിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എൻ. പി. ഗോഹിൽ അറിയിച്ചു.
മൃതദേഹത്തിനടുത്ത് നിന്ന് ഒരു ഒഴിഞ്ഞ കുപ്പി, മയക്കുമരുന്ന് അടങ്ങിയ മൂന്ന് കുപ്പികൾ, മൂന്ന് സിറിഞ്ചുകൾ എന്നിവയും കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. റോഷ്‌നി സിർസാത്ത് ഉദ്‌ന സിറ്റിസൺ കൊമേഴ്‌സ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു. ജോസ്‌ന ചൗധരി ധരി വാഡിയ വനിതാ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയുമായിരുന്നു.






