തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷണം പോയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ കൊടിമരം പൂശുന്നതിനും നവീകരണ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചുവെന്ന് മൊഴി. സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് ഈ നിർണായക വിവരം പുറത്തായത്.
മൊഴിയുടെ അടിസ്ഥാനത്തിൽ, സ്വർണം ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടന്നതായി സംശയിക്കുന്ന തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന ആരംഭിച്ചു. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനി ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കും.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം. അതേസമയം, സ്വർണം വേർതിരിക്കൽ പ്രക്രിയ അശാസ്ത്രീയമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ലായനിയുടെ ഘടകങ്ങൾ തിരിച്ചറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധനകളും നടക്കുമെന്ന് അധികൃതർ അറിയിച്ചു.






