പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോട് കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999-ൽ വിജയ് മല്യയുടെ നേതൃത്വത്തിൽ നടന്ന സ്വർണ പൊതിക്കൽ സംബന്ധിച്ച രേഖകൾ അടക്കം ഉടൻ സമർപ്പിക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയുടെ മരാമത്ത് സംബന്ധമായ രേഖകളും അന്വേഷണത്തിന് അനിവാര്യമാണെന്നും എസ്ഐടി വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരിയെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലൂടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30ന് അവസാനിക്കും.
ഇതിനിടെ, ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ നൽകണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം എക്സിക്യൂട്ടീവ് ഓഫീസർ പരിഗണിച്ചില്ല. തീരുമാനം ദേവസ്വം ബോർഡിനോട് വിട്ടുകൊടുത്തതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം നാളെയുടെ ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ചചെയ്യാൻ സാധ്യതയുണ്ട്.
2017ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ ആചാരപ്രകാരം പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ചില ഹിന്ദു സംഘടനകൾ രാജീവരുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.




