തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തിയ സാഹചര്യം സത്യവാങ്മൂലത്തിലൂടെ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ തീരുമാനിച്ച കാര്യം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.
സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക ഇന്ന് കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്. സിസ തോമസിനെ അംഗീകരിക്കില്ലെന്ന വർഷങ്ങൾ നീണ്ട പിടിവാശി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറുമായുള്ള കൂടികാഴ്ചയിൽ തയ്യാറായി. ഡോ. സജി ഗോപിനാഥിനെയും ഡോ. സതീഷ് കുമാറിനെയും വിസിമാരാക്കണമെന്നായിരുന്നു സർക്കാർ താൽപ്പര്യം. എന്നാൽ ചാൻസിലറായ ഗവർണർ ഈ ആവശ്യം തള്ളി.
പകരം സർക്കാറിന് മൂന്ന് വർഷമായി അനഭിമതയായ ഡോ. സിസ തോമസിനെ കെടിയുവിലും ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റൽ വിസിയായും നിയമിക്കണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതയെ വിമർശിച്ച കോടതി ഡോ. സുധാംശു ധൂലിയയോടെ പാനൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.










