പത്തനംതിട്ട: ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പസംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിന്റെ വരുമാനം സർക്കാർ പിടിച്ചെടുക്കുന്നുവെന്ന വ്യാജപ്രചാരണം ചിലർ ഇപ്പോഴും നടത്തുന്നുണ്ടെന്നും, പല തവണ വിശദീകരിച്ചിട്ടുണ്ടെങ്കിലും അത് ആവർത്തിക്കേണ്ടിവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ വരുമാനം പിടിച്ചെടുക്കുന്നില്ലെന്നതിനുപരി, ക്ഷേത്രങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് താരതമ്യേന കുറവ് വരുമാനം മാത്രമുള്ള അനവധി ക്ഷേത്രങ്ങളിൽ ഇന്നും അന്തിത്തിരി തെളിയുന്നത്. ജീവനക്കാർ പട്ടിണിയിലാകാതെ തുടരാൻ സർക്കാരിന്റെ സഹായം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മാസ്റ്റർപ്ലാൻ 2011-12 കാലഘട്ടത്തിൽ ആരംഭിച്ചതിന് ശേഷം ഇതുവരെ 148.5 കോടി രൂപ സർക്കാർ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേയൗട്ട് പ്ലാൻ 2020-ൽ സർക്കാർ അംഗീകരിച്ചിരുന്നു. ഉയർന്നാധികാര സമിതിയുടെ വൈകിയ നടപടികളാണ് ചില സമയങ്ങളിൽ ഫണ്ട് ചെലവഴിക്കുന്നതിൽ തടസ്സം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ ഇടപെടൽ മൂലം മാസ്റ്റർപ്ലാൻ പ്രവൃത്തികൾ വേഗത്തിലാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേയൗട്ട് പ്ലാനുകൾക്ക് 2025 ജനുവരിയിൽ അംഗീകാരം നൽകിയിരുന്നു.
2016-17 മുതൽ 2025 വരെയുള്ള കാലയളവിൽ ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവൽക്കരണത്തിനും വികസനത്തിനുമായി 650 കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 145 കോടി രൂപ, കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം ബോർഡിന് 305 കോടി, കൂടൽമാണിക്യം ദേവസ്വത്തിന് നാല് കോടി, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് 21 കോടി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മൂന്ന്‌രക്കോടി, ഹിന്ദു ധർമ്മസ്ഥാപന ഭരണവകുപ്പിന് 28 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.






